
മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന ഷട്ടറിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിൽ കാട്ടാന കുടുങ്ങി
മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന ഷട്ടറിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിൽ കാട്ടാന കുടുങ്ങി. തേക്കടി ഷട്ടർ അടച്ച് വെള്ളം തമിഴ്നാട്ടിലേയ്ക്കുള്ള വെള്ളം ഒഴുക്ക് തടസ്സപ്പെടുത്തിയതോടെ ആന നീന്തി കരയ്ക്കുകയറി. രാവിലെ 7 മണിയോടെ തേക്കടിയിൽ പ്രവർത്തിക്കുന്ന റിസോർട്ട് ജീവനക്കാരാണ് തേക്കടി കനാലിൽ ആന വീണ് കിടക്കുന്നത് കാണുന്നത്. ശക്തമായ നീരൊഴുക്കിൽ ആന നീന്താനാകാതെ പ്രയാസപ്പെടുക ആയിരുന്നു. തുടർന്ന് വന പാലകരെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ തമിഴ്നാടുമായി ബന്ധപ്പെട്ട് ഷട്ടർ അടച്ച് നീരൊഴുക്ക് പൂർണ്ണമായി തടസ്സപ്പെടുത്തി. സെക്കൻഡിൽ ആയിരത്തി ഇരുനൂറ് ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോയി കൊണ്ടിരുന്നത്. ഇത് തടസ്സപ്പെടുത്തിയതോടെ ആന നീന്തി കരയ്ക്ക് കയറി. കനാലിലേയ്ക്ക് ആന തെന്നി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.