
ഇരിട്ടി അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു
ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. ഞായറാഴ്ച രാത്രി കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ജോർജ് കുരക്കാല, ബിജു കുരക്കാല, ജയ്സൺ പുരയിടത്തിൽ, ജോളി പുരയിടത്തിൽ, സജി കല്ലുമ്മേൽപുറം എന്നിവരുടെ കൃഷികൾ വ്യാപകമായി നശിപ്പിച്ചു. വാഴയും തെങ്ങ് കവുങ്ങ് തുടങ്ങി ചവിട്ടി നശിപ്പിച്ച ആനകൂട്ടം ജനവാസ മേഖലയിൽ സ്ഥിരം ഭീക്ഷണി ആവുകയാണ്. കർണ്ണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ നിന്നും ബാരാപോൾ പുഴ മുറിച്ചുകടന്ന് എത്തുന്ന ആനകളാണ് കർഷകന് ഭീക്ഷണി ആകുന്നത്. ആനക്കൂട്ടത്തിന്റെ ആക്രമണം ദിനം പ്രതി വർദ്ധിക്കുമ്പോഴും ഫോറസ്റ്റ് അധികാരികളുടെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ജനങ്ങൾ പരാതി പറയുന്നു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പളികുന്നേൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐസക്ക് ജോസഫ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി റെജി, വാർഡ് അംഗം ബിജോയ് പ്ലാത്തോട്ടത്തിൽ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.