കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കിയ സംഭവം; ഫോൺ പരിശോധിക്കാൻ പൊലീസ്
കണ്ണൂർ : സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) ജോലിയിലേർപ്പെട്ടിരുന്ന ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) കരിവെള്ളൂർ ഏറ്റുകുടുക്കയിലെ അനീഷ് ജോർജിന്റെ മരണത്തിൽ ഫോൺ പരിശോധിക്കാൻ പൊലീസ്. കോൺഗ്രസിന്റെ ബിഎൽഎ (ബൂത്ത് ലവൽ ഏജന്റ്) വൈശാഖുമായി അനീഷ് നടത്തിയെന്നു പറയുന്ന ഫോൺ സംഭാഷണത്തിന്റെ ആധികാരികതയും പരിശോധിക്കും. സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ് കോൺഗ്രസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.
അനീഷിനെ ആരെങ്കിലും ഭീഷണിപ്പെടുത്തി സമ്മർദത്തിലാക്കി യോയെന്ന് പരിശോധിക്കും. നിലവിൽ അസ്വാഭാവിക മരണത്തിനാണു കേസെടുത്തത്. ആത്മഹത്യയിലേക്കു നയിച്ച മുഴുവൻ സാഹചര്യങ്ങളും പരിശോധിക്കുമെന്നു പെരിങ്ങോം പൊലീസ് അറിയിച്ചു. പെരിങ്ങോം എസ്എച്ച്ഒ മഹേഷ് കണ്ടമ്പത്തിനാണ് അന്വേഷണച്ചുമതല. ഞായറാഴ്ചയാണ് അനീഷ് ജീനൊടുക്കിയത്. ഇതിനിടെ, അനീഷിനെ ഭീഷണിപ്പെടുത്തിയതു കോൺഗ്രസിന്റെ ബിഎൽഎയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെകെ.രാഗേഷ് ആരോപിച്ചു. സിപിഎമ്മിലെ ആരും അനീഷിനെ ഭീഷണിപ്പെടുത്തിയിട്ടില്ല. കൂടെക്കൊണ്ടുപോയില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകുമെന്ന് കോൺഗ്രസ് ബിഎൽഎ അനീഷിനെ ഭീഷണിപ്പെടുത്തുന്നത് കോൺഗ്രസ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പിൽ വ്യക്തമാണ്. ഫോൺ സംഭാഷണത്തിൽ പറയുന്ന റഫീക്കിനെ അറിയില്ല. സിപിഎം പ്രവർത്തകനായിരി ക്കാമെന്നും രാഗേഷ് പറഞ്ഞു.