മുസ്ലിം ലീഗ് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; പൊലിസും പ്രവർത്തകരുമായി ഉന്തുംതള്ളും ഉണ്ടായി
കണ്ണൂർ : മുസ്ലിം ലീഗ് കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലിസും പ്രവർത്തകരുമായി ഉന്തുംതള്ളും ഉണ്ടായി. റോഡ് ഉപരോധവും. കലക്ടറേറ്റ് മതിൽ ചാടിക്കടന്ന പ്രവർത്തകനെ പൊലിസ് അറസ്റ്റു ചെയ്തു. സമരം നടത്തുന്നതിനിടെ കലക്ടറേറ്റ് വളപ്പിലേക്ക് മതിൽ ചാടിയ യൂത്ത് ലീഗ് പ്രവർത്തകനെ പൊലിസ് പിടികൂടി. തിങ്കളാഴ്ച്ച രാവിലെ പതിനൊന്നു മണിക്കാണ് സംഭവം. കലക്ടർ അരുൺ കെ.വിജയനെ നുണ പരിശോധനയ്ക്ക് വിധേയമാക്കുക, കലക്ടറെ തൽസ്ഥാനത്ത് നിന്ന് മാറ്റി അന്വേഷണം നീതിപൂർവ്വമാക്കുക ആവശ്യങ്ങൾ ഉന്നയിച്ചാണ് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. കണ്ണൂർ എ.സി.പി.ടി.കെ രത്നകുമാർ, കണ്ണൂർ ടൗൺ സ്റ്റേഷൻ ഓഫീസർ ശ്രീജിത്ത് കൊടെരി എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലിസ് സംഘം കലക്ടറേറ്റ് ഗേറ്റിൽ നിലയുറപ്പിച്ചിരുന്നു. ഇതിനിടെയാണ് മതിൽ ചാടി കടന്ന് ഇരിക്കൂർ സ്വദേശിയായ യൂത്ത് ലീഗ് പ്രവർത്തകൻ കലക്ടറേറ്റ് വളപ്പിലെത്തിയത്. ഇയാളെ പിൻതുടർന്ന് പൊലിസുകാർ പിടികൂടുകയായിരുന്നു. ഇയാളെ അറസ്റ്റുചെയ്തതിനെ തുടർന്ന് മുസ്ലീം ലീഗ് പ്രവർത്തകരും പൊലിസുമായി ഉന്തുംതള്ളുമുണ്ടായി.
നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിൻതിരിപ്പിച്ചത്. പൊലിസ് അറസ്റ്റുചെയ്ത പ്രവർത്തകനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരിയുടെ നേതൃത്വത്തിൽ പൊലിസ് സ്റ്റേഷൻ മാർച്ച് നടത്തി. പൊലിസ് തടഞ്ഞതിനെ തുടർന്ന് പൊലിസ് ക്ളബ്ബിന് മുൻപിലെ റോഡിൽ പ്രവർത്തകർ ഇരുന്ന് ഉപരോധ സമരം നടത്തി. ഒടുവിൽ പ്രവർത്തകനെ വിട്ടയച്ചതിന് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചു പ്രവർത്തകർ ജാഥയായി ബാഫക്കി തങ്ങൾ മന്ദിരത്തിലേക്ക് മടങ്ങി. മുസ്ലീംലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറഹിമാൻ കല്ലായി സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഡ്വ അബ്ദുൽ കരീംചേലേരി അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെടി സഹദുള്ള. ജില്ലാഭാരവാഹികളായ, അഡ്വ.കെഎ ലത്തീഫ്, കെ പി താഹിർ, ഇബ്രാഹിം മുണ്ടേരി സി കെ മുഹമ്മദ്, ഇബ്രാഹിം കുട്ടിതിരുവട്ടൂർ, ടി.എ.തങ്ങൾ, അൻസാരി തില്ലങ്കേരി, അഡ്വ. എംപി മുഹമ്മദലി, യു പി അബ്ദുറഹ്മാൻ,മഹമൂദ് അള്ളാംകുളം, ബി കെ അഹമ്മദ്, നസീർ നെല്ലൂർ, തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി