അനധികൃതമായി മാലിന്യം ശേഖരിച്ച് പറമ്പിൽ തള്ളിയതിന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി
കണ്ണൂർ : കണ്ണൂർ നഗരത്തിലെ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും അനധികൃതമായി മാലിന്യം ശേഖരിച്ച് നടാലിലെ തോടിനു സമീപത്തെ ഒഴിഞ്ഞ പറമ്പിൽ തള്ളിയതിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി. മഹേഷ് കെ. തലമുണ്ട,ബാബു കുറ്റിക്കകം എന്നിവർക്ക് സ്ക്വാഡ് 5000 രൂപ വീതവും മാലിന്യം തള്ളുന്നതിനായി കൈമാറിയ രണ്ട് സ്ഥാപനങ്ങൾക്കും വ്യക്തിക്കും 5000 രൂപ വീതവും പിഴ ചുമത്തുന്നതിനു സ്ക്വാഡ് നിർദ്ദേശം നൽകി.
കെട്ടിടം പണിയുടെ അവശിഷ്ടങ്ങൾ, മോഡുലർ കിച്ചന്റെ പാക്കിംഗ് കവറുകൾ, ഫ്ളക്സ് ബോർഡിൻ്റെ ഭാഗങ്ങൾ, കാർഷിക നഴ്സറിയിൽ നിന്നുള്ള പ്ലാസ്റ്റിക് പൂച്ചട്ടികൾ, കാലാവധി കഴിഞ്ഞ വളങ്ങൾ,മറ്റുള്ള ജൈവ അജൈവ മാലിന്യങ്ങൾ എന്നിവ വിവിധയിടങ്ങളിൽ നിന്ന് ശേഖരിച്ച് ടിപ്പർ ലോറിയിൽ കൊണ്ടുവന്ന് നടാലിൽ തള്ളിയതായാണ് ജില്ലാ സ്ക്വാഡ് കണ്ടെത്തിയത്. അവശിഷ്ടങ്ങളിൽ നിന്നും ലഭിച്ച വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മാലിന്യം തള്ളിയവരെ എൻഫോഴ്സ്മെന്റ് സ്ക്വാഡും നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ചേർന്ന് കണ്ടെത്തിയത്.രണ്ടുദിവസമായി നടന്ന പരിശോധനയിൽ ജില്ലാ എൻഫോസ്മെന്റ് സ്ക്വാഡ് ലീഡർ ലജി എം, എൻഫോഴ്സ്മെന്റ് ഓഫീസർ അജയകുമാർ കെ ആർ, ശെരികുൽ അൻസാർ, കണ്ണൂർ കോർപ്പറേഷൻ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്.കെ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ശ്രുതി കെ, കണ്ടിജൻ്റ് ജീവനക്കാരായ ശ്യാമേഷ് സി പി, രാജീവൻ എം, എന്നിവരും പങ്കെടുത്തു