
കളരിവാതുക്കൽ റോഡിലെ ഗതാഗതകുരുക്കിന് പരിഹാരം; നവീകരിച്ച കളരിവാതുക്കൽ റോഡ് ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു
കണ്ണൂർ : കളരിവാതുക്കൽ റോഡിലെ ഗതാഗതകുരുക്കിന് പരിഹാരം കാണുകയെന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമായി. നവീകരിച്ച കളരിവാതുക്കൽ റോഡ് ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. മന്നയിൽ നിന്നും ദേശീയപാതയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡിലെ കുരുക്ക് ഒഴിവാക്കാൻ കളരിവാതുക്കൽ ക്ഷേത്രം മുതൽ പഴയ ടോൾ ബൂത്ത് വരെയുള്ള ഭാഗം വീതികൂട്ടി. ഇതിനായി കളരിവാതുക്കൽ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തെ ഭിത്തിയും റോഡിന്റെ ഇരുഭാഗങ്ങളിലുമുള്ള വീടുകളുടെ ചുറ്റുമതിലും പൊളിച്ച് റോഡ് ഏഴുമീറ്ററായി വികസിപ്പിച്ചിരുന്നു.
84 ലക്ഷം രൂപ ഉപയോഗിച്ചാണ് വീതി കൂട്ടി മെക്കാഡൻ ടാറിങ് നടത്തി റോഡ് നവീകരിച്ചത്. മന്നയിൽ പ്രധാന റോഡിലേക്ക് കയറുമ്പോഴുള്ള വളവിലെ കുരുക്കൊഴിവാക്കാൻ ഫൈബർ ഫോം ഫാക്ടറിക്ക് സമീപത്തും വീതികൂട്ടി. വീതികൂട്ടാനായി പൊളിക്കുന്ന മതിലുകൾ പുനസ്ഥാപിച്ചുനൽകി.പ്രദേശവാസികളുടെയും ക്ഷേത്ര കമ്മിറ്റിയുടെയും ഉൾപ്പെടെയുള്ളവർ ശ്രദ്ധയിൽ പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ കെ വി സുമേഷ് എംഎൽഎ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയതിനെ തുടർന്നാണ് റോഡ് വീതി കൂട്ടി ടാറിങ് നടത്താൻ തുക അനുവദിച്ചത്. ദേവസ്വം വകുപ്പിന്റെയും ചിറക്കൽ കോവിലകം ട്രസ്റ്റിൻ്റെയും അനുമതിയോടെയാണ് ക്ഷേത്ര മതിൽ പൊളിച്ച് സ്ഥലം ഏറ്റെടുത്ത് വീതി കൂട്ടിയത്.ചടങ്ങിൽ അഴീക്കോട് മണ്ഡലം എംഎൽഎ കെ വി സുമേഷ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, കലക്ടർ അരുൺ കെ വിജയൻ, ചിറക്കൽ കോവിലകം വലിയ രാജ രാമവർമ്മരാജ എന്നിവർ മുഖ്യാതിഥികളായി. പി രാംകിഷോർ, എം ജഗദീഷ്, അഡ്വക്കേറ്റ് സരള, കെ സി ജിഷ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ വച്ച് റോഡ് വികസനത്തിന് സ്ഥലം വിട്ടു നൽകിയവരെ ആദരിച്ചു.