
കാസർകോഡ് ചീമേനിയിൽ ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥികൾക്ക് മരിച്ചു
കാസർകോഡ് : കാസർകോഡ് ചീമേനിയിൽ ചെങ്കൽപ്പണയിലെ വെള്ളക്കെട്ടിൽ വീണ് മരിച്ച വിദ്യാർത്ഥികൾക്ക് കണ്ണീരണിഞ്ഞ് നാടിൻ്റെ യാത്രമൊഴി. കനിയന്തോൽ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ചീമേനി കനിയന്തോലിൽ ചെങ്കൽപ്പണയിൽ മുങ്ങി മരിച്ച ഇരട്ട സഹോദരങ്ങളായ സുദേവിനെയും, ശ്രീദേവിനെയും ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും നിറകണ്ണുകളുമായാണ് നാടെത്തിയത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം കുട്ടികളുടെ അമ്മയുടെ നാടായ നീലേശ്വരം കൊയാമ്പുറത്തെത്തിച്ചു. തുടർന്ന് ചീമേനിയിൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലും കനിയന്തോൽ മാതൃശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പരിസരത്തും പൊതു ദർശനത്തിന് വെച്ചു. അധ്യാപകരും രക്ഷിതാക്കളും സഹപാഠികളും നാട്ടുകാരും യാത്രാമൊഴിയേകി. എംഎൽഎ എം രാജഗോപാലൻ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ എന്നിവരുൾപ്പെടെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും യുവജന സംഘടന നേതാക്കളും അന്തിമോപചാരമർപ്പിച്ചു.