പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; അല്ലു അർജുന്റെ ജാമ്യഹർജി മാറ്റി
ഹൈദരാബാദ് : പുഷ്പ 2 വിന്റെ പ്രിമിയർ ഷോയ്ക്കിടെ തീയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുന്റെ ജാമ്യഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. അല്ലു അർജുൻ ഓൺലൈൻ വഴിയാണ് നാമ്പള്ളി മജിസ്ട്രേറ്റ് കോടയിൽ ഹാജരായത്. റിമാൻഡ് കാലാവധി ഇന്നവസാനിക്കാനിരി ക്കെയാണ് അല്ലു വീണ്ടും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കവെ പ്രോസിക്യൂഷൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.അല്ലു അർജുന്റെ വാദങ്ങളെ എതിർക്കുന്നതിനായി കുറെയധികം തെളിവുകൾ കൂടി കോടതിയിൽ ഹാജരാക്കേണ്ടതുണ്ട് ഇതിന് തിങ്കളാഴ്ചവരെ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യത്തെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. അല്ലുവിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി വരുന്ന തിങ്കളാഴ്ച എതിർക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടനെ രണ്ടര മണിക്കൂറിൽ അധികമാണ് ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തത്. പൊലീസ് ഉയർത്തിയ 7 പ്രധാനചോദ്യങ്ങളിൽ ചിലതിന് അല്ലു അർജുൻ മറുപടി നൽകിയിരുന്നില്ല. അതിനിടെ അല്ലു അർജുന്റെ ബൗൺസർ ടീമിലെ അംഗമായ ആന്റണിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയുണ്ടായി. ഇയാൾ തീയേറ്ററിലുണ്ടായിരുന്നവരെ പിടിച്ചു തള്ളുന്നതിന്റെയും ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.