സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള വയനാട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും
വയനാട് : സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള വയനാട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. ഇന്നലെ റിപ്പോർട്ടിന്മേൽ ചർച്ച പൂർത്തിയാക്കി. ജില്ലാ സെക്രട്ടറി പി ഗഗാറിന്റെ മറുപടിയോടെ രണ്ടാം ദിനം സമാപിച്ചു. സമ്മേളനത്തോടനു ബന്ധിച്ച് ബത്തേരിയിൽ സാംസ്കാരിക സമ്മേളനവും ഇന്നലെ നടന്നു. ജില്ലയുടെ വിവിധ പ്രശ്നങ്ങളും വികസനവിഷയങ്ങളും ചർച്ച ചെയ്താണ് സമ്മേളനത്തിന്റെ രണ്ടാം ദിനം പൂർത്തിയായത്. പ്രശ്നപരിഹാരങ്ങൾ ക്കുള്ള തീരുമാനങ്ങളും സമ്മേളനം കൈക്കൊണ്ടു. മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം, ദേശീയ പാതയിലെ രാത്രി യാത്രാ നിരോധനം, പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ പാത, ഭൂപ്രശ്നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.
കേരളത്തോടുള്ള കേന്ദ്ര അവഗണനക്കെതിരെ പേരാട്ടം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളുമുണ്ടായി. ബത്തേരി നഗരസഭാ ഹാളിൽ നടന്ന സാംസ്കാരിക സമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. കെ ഈ എൻ കുഞ്ഞഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സാംസ്ക്കാരിക ആഗോളീകരണം തനത് സവിശേഷതകളിൽ അധിനിവേശം സൃഷ്ടിച്ചതിനെതിരെക്കൂടി പോരാട്ടങ്ങൾ ശക്തിപ്പെടണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് എളമരം കരീം പറഞ്ഞു. ഇന്ന് രാവിലെ ജില്ലാ കമ്മിറ്റിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ഭാവി പ്രവർത്തനങ്ങളിലും വയനാടിന്റെ പൊതു ആവശ്യങ്ങളിൽ കൂടുതൽ തീരുമാനങ്ങളും ഇന്നുണ്ടാവും. സമ്മേളനത്തിന് സമാപനം കുറിച്ച് വൈകിട്ട് നാലുമണിക്ക് റാലി ആരംഭിക്കും. നഗരസഭാ സ്റ്റേഡിയത്തിൽ പൊതുസമ്മേളനം നടക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, പി സതീദേവി തുടങ്ങിയവർ പങ്കെടുക്കും.