സംസ്ഥാനസമ്മേളനം കഴിഞ്ഞ് 24 മണിക്കൂർ തികയുംമുമ്പ് കൊല്ലം നഗരം ക്ലീനാക്കി സിപിഐ എം പ്രവർത്തകർ
കൊല്ലം : നാലുദിനം നീണ്ട സംസ്ഥാനസമ്മേളനം കഴിഞ്ഞ് 24 മണിക്കൂർ തികയുംമുമ്പ് കൊല്ലം നഗരം ക്ലീനാക്കി സിപിഐ എം പ്രവർത്തകർ. രണ്ടുലക്ഷം ബഹുജനങ്ങളും കാൽലക്ഷം ചുവപ്പുസേനാംഗങ്ങളും അണിനിരന്ന റാലിക്ക് വേദിയായ ആശ്രാമം മൈതാനം രാവിലെതന്നെ വെടിപ്പാക്കി. ജില്ലാ സെക്രട്ടറി എസ് സുദേവന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ഇറങ്ങിയപ്പോൾ കോർപറേഷൻ ശുചീകരണത്തൊഴിലാളികളും ഒപ്പംകൂടി. പിന്നാലെ, മൈതാനത്തും പ്രതിനിധി സമ്മേളനം നടന്ന സി കേശവൻ സ്മാരക ടൗൺഹാളിന്റെ പരിസരത്തും സ്ഥാപിച്ച കമാനങ്ങളും ബോർഡും കൊടിതോരണങ്ങളും നീക്കി. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ പ്രവർത്തനങ്ങൾക്ക് എക്കാലവും മാതൃകയാക്കാവുന്ന ഇടപെടൽ.
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് സമ്മേളനം നടത്തിയത്. പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി. ചില്ലുകുപ്പിയിലും സ്റ്റീൽ ഗ്ലാസിലുമാണ് പ്രതിനിധികൾക്ക് കുടിവെള്ളം നൽകിയത്. സമ്മേളനം കഴിഞ്ഞാലുടൻ ബോർഡും കൊടിതോരണങ്ങളും നീക്കുമെന്ന് സ്വാഗതസംഘം നേതാക്കൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. പൊതുസമ്മേളനം സമാപിച്ച ഞായറാഴ്ച രാത്രിതന്നെ പ്രതിനിധി സമ്മേളന നഗർ ശുചീകരിച്ചിരുന്നു. സിപിഐ എം സംസ്ഥാന സമ്മേളന പ്രചാരണാർഥം കൊല്ലം ആശ്രാമത്ത് സ്ഥാപിച്ച ബോർഡ് ജില്ലാ സെക്രട്ടറി എസ് സുദേവന്റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു.