കേരള സംസ്ഥാന യുവജന കമീഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : കേരള സംസ്ഥാന യുവജന കമീഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമീഷൻ അവാർഡ് നൽകുന്നത്. കല/സാംസ്കാരികം, കായികം, സാഹിത്യം, കാർഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളിൽ നിറസാന്നിധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമീഷൻ നിയോഗിച്ച ജൂറി അവാർഡിനായി തെരഞ്ഞെടുത്തത്.
കല/സാംസ്കാരികം മേഖലയിൽനിന്ന് അഭിനേത്രി നിഖില വിമൽ അവാർഡിനർഹയായി. ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തിൽ കേരളത്തിന്റെ സംഭാവനയായി ജ്വലിച്ചുയർന്ന ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടർ സജന സജീവനാണ് കായികരംഗത്തു നിന്ന് അവാർഡിനർഹയായത്. കേരളത്തിന്റെ അഭിമാനതാരം 2024 ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലും അംഗമായിരുന്നു.
ബൗദ്ധികവ്യവഹാരങ്ങളിലും സർഗാത്മകതയിലും തന്റേതായ ഇടം കണ്ടെത്തിയ യുവ എഴുത്തുകാരൻ വിനിൽ പോളിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്കാരം. കാർഷിക ജീവിതത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ കാസർഗോഡ് സ്വദേശിനി എം ശ്രീവിദ്യയാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹയായത്. വൈവിധ്യപൂർണ്ണ മായ കൃഷി പരിപാലനവും പരീക്ഷണങ്ങളും വിജയകരമായി നടപ്പിലാക്കുന്ന ശ്രീവിദ്യ സമ്മിശ്രവും സംയോജിതവും ശാസ്ത്രീയവുമായി കൃഷി ചെയ്താണ് വിജയം കൊയ്തെടുക്കുന്നത്. മാധ്യമ മേഖലയിൽ നിന്നും റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറസ്പോണ്ടന്റ് ആർ റോഷിപാലിനെ യൂത്ത് ഐക്കണായും വ്യവസായം/ സംരഭകത്വം മേഖലയിൽ ഫ്യൂസലേജ് കമ്പനിയുടെ സ്ഥാപകനും എംഡിയുമായ ദേവൻ ചന്ദ്രശേഖരനും അവാർഡിനായിതെരഞ്ഞെടുത്തു.