ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സർക്കാർ നടപ്പാക്കിയത് വിപുലമായ മുന്നൊരുക്കം
ശബരിമല : ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായി സർക്കാർ നടപ്പാക്കിയത് വിപുലമായ മുന്നൊരുക്കം. മുഖ്യമന്ത്രിയും, ദേവസം മന്ത്രിയും നേരിട്ട് ഇടപെട്ട് ഒന്നിലേറെ അവലോകന യോഗങ്ങളാണ് ചേർന്നത്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സമാനതകളില്ലാത്ത നവീകരണ പ്രവർത്തനങ്ങളാണ് തീർത്ഥാടന കാലത്തിനു മുൻപ് പൂർത്തിയാക്കിയിട്ടുള്ളത്. കഴിഞ്ഞ തീർത്ഥാടന കാലം പൂർത്തിയായപ്പോൾ തന്നെ ഈ തീർത്ഥാടന കാലത്തിൻ്റെ മുന്നൊരുക്കം സംസ്ഥാന സർക്കാർ തുടങ്ങിയിരുന്നു. മുഖ്യമന്ത്രി നേരിട്ട് രണ്ട് അവലോകന യോഗങ്ങൾ വിളിച്ചു ചേർത്തു. നിരവധി തവണ ഓൺലൈനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. ദേവസം മന്ത്രി വി.എൻ വാസവൻ രണ്ട് പ്രാവശ്യമാണ് പമ്പയിൽ അവലോകന യോഗത്തിന് എത്തിയത്. ഇതിന് പുറമേ തിരുവനന്തപുരം ടർബാർ ഹാളിലും യോഗം ചേർന്നു. എരുമേലി, ചെങ്ങന്നൂർ, പന്തളം, കടപ്പാട്ടൂർ ഏറ്റുമാനൂർ ഉൾപ്പെടെയുള്ള ഇടത്താവളങ്ങളിലും ദേവസം മന്ത്രി നേരിട്ട് പങ്കെടുത്തതാണ് യോഗങ്ങൾ വിളിച്ചു ചേർത്തത്. ആ ആത്മവിശ്വാസം മന്ത്രിയുടെ വാക്കുകളിലും പ്രകടമാണ്.
ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ മാസം മുതൽ എല്ലാ മാസവും യോഗങ്ങൾ ചേർന്നിരുന്നു. ഇതിൻ്റെ ഭാഗമായി ഏറ്റവും കൂടുതൽ മരാമത്ത് പണികൾ പൂർത്തിയാക്കിയത് ഈ തീർത്ഥാടന കാലത്തിനു മുന്നോടിയായിട്ടാണ്. 40 ലക്ഷം കണ്ടെയ്നർ അരവണ പായ്ക്കറ്റുകളാണ് ഇപ്പോൾ തന്നെ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷത്തെ തിരക്ക് കണക്കിലെടുത്ത് ഇത്തവണ ഗതാഗതക്കുരു ഒഴിവാക്കാൻ എരുമേലിയിൽ 6 ഏക്കർ ഭൂമി പാർക്കിങ്ങിനായി കണ്ടെത്തിയിട്ടുണ്ട്. പമ്പയിൽ തീർത്ഥാടകർക്ക് വിശ്രമിക്കാൻ ക്യൂ കോംപ്ലസുകളും തയ്യാറായി കഴിഞ്ഞു. ദേവസ്വം ബോർഡ് നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഈ മാസം 15 നും 16നും പമ്പയിലും സന്നിധാനത്തുമായി നടക്കും.