വളപട്ടണത്തെ വ്യാപാരിയുടെ വീട്ടിലെ മോഷണ ദൃശ്യം ലഭിച്ചു; പ്രതി ലിജീഷിനെ കുടുക്കിയത് ഫോണ്‍ രേഖകള്‍
കണ്ണൂർ : വളപട്ടണത്തെ വ്യാപാരിയുടെ വീട്ടിലെ മോഷണ ദൃശ്യം ലഭിച്ചു. കയറിയത് മുഖം മറച്ചാണ് പ്രതിയും അയല്വാസിയു മായ ലിജീഷ് വീടിനുള്ളില്‍ കയറിയത്. 300 പവനും ഒരു കോടി രൂപയും മോഷ്ടിച്ച കേസില്‍ പ്രതിയെ കുടുക്കിയത് ഫോണ്‍ രേഖകളാണ്. വെല്‍ഡിങ് ജോലി ചെയ്യുന്ന ലിജീഷ് ലോക്കര്‍ തുറക്കാന്‍ വിദഗ്ധനെന്നും പൊലീസ് അറിയിച്ചു. സംശയം തോന്നാതിരിക്കാന്‍ പ്രതി നാട്ടില്‍ തുടരുകയായിരുന്നു. ലിജീഷിന്റെ രണ്ടാമത്തെ മോഷണമാണിത്. കഴിഞ്ഞ വര്‍ഷം കീച്ചേരിയിലെ വീടിന്റെ ജനല്‍ക്കമ്പി അടര്‍ത്തിമാറ്റി സ്വര്‍ണം കവര്‍ന്നതും ഇയാളാണെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞമാസം 19ന് അഷ്റഫും കുടുംബവും വീടു പൂട്ടി മധുരയിലേക്കു പോയി 24ന് രാത്രി തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്നതായി കാണുന്നത്. ജനൽ ഗ്രിൽസ് ഇളക്കിമാറ്റി കിടപ്പുമുറിയിലെ അലമാരയിൽ നിന്ന് ലോക്കറിന്റെ താക്കോൽ കൈക്കലാക്കി തുറന്നാണ് പണവും ആഭരണങ്ങളും മോഷ്ടിച്ചത്. 20ന് രാത്രിയാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാണ്. അഷ്റഫിന്റെ മകൻ അദിനാൻ അഷ്റഫിന്റെ പരാതിയിൽ പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തുന്നത്.