പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര മന്ത്രിസഭാ സമിതി നിർണായകയോഗം ഇന്ന്
ന്യൂഡൽഹി : പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ കേന്ദ്ര മന്ത്രിസഭാ സമിതി നിർണായകയോഗം ഇന്ന്. സുരക്ഷാ കാര്യങ്ങൾ യോഗം വിലയിരുത്തും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. പിന്നാലെ രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും. പഹൽഗാം ഭീകരാക്രമണത്തിന് പാകിസ്താന് തിരിച്ചടി നൽകാൻ പൂർണ്ണ സ്വാതന്ത്യം സേനകൾക്ക് ഇന്നലെ നടന്ന യോഗത്തിൽ പ്രധാനമന്ത്രി നൽകി. തിരിച്ചടി എവിടെ എപ്പോൾ എങ്ങനെയെന്ന് സേനയ്ക്ക് തീരുമാനിക്കാം എന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞു. അതിർത്തിയില ടക്കം പ്രകോപനം തുടരുന്ന പാക്കിസ്ഥാനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്.
പഹൽഗാം ആക്രമണത്തിനു ശേഷമുള്ള രണ്ടാമത്തെ യോഗമാണ്. ശേഷം ധനകാര്യ സാമ്പത്തിക കാര്യാ മന്ത്രിസഭായോഗങ്ങളും ചേരും. പാകിസ്താന് എതിരായ അടുത്ത നടപടികളെ കുറിച്ച് കേന്ദ്രസർക്കാർ വാർത്താസമ്മേളനത്തിൽ ഇന്ന് വിശദീകരിച്ചേക്കും. ജമ്മു കാശ്മീരിലെ കുപ്വാരയിലും ബാരമുള്ളയിലും രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അഗ്നൂരിലും പാക് പോസ്റ്റുകളിൽ നിന്ന് ഇന്നലെയും വെടിവെപ്പുണ്ടായി. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാജ്യത്തെ വെബ്സൈറ്റുകൾക്ക് നേരെ പാകിസ്താൻ ഹാക്കർമാർ ഇന്നും ഹാക്കിംഗ് ശ്രമം നടത്തി. പ്രകോപനം തുടരുന്ന പാകിസ്താനെതിരെ ഇന്ത്യ കൂടുതൽ നിയന്ത്രണങ്ങൾ ഏർപെടുത്തും. പാകിസ്താൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമ മേഖലയിലേക്ക് അനുമതി നിഷേധിക്കും. ഇന്ത്യൻ തുറമുഖങ്ങളിൽ നിന്ന് പാക് കപ്പലുകൾക്ക് നിരോധനവും ഏർപ്പെടുത്തിയേക്കും. അതിർത്തി കടന്നെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത ബി എസ് എഫ് ജവാനെ ആറു ദിവസം പിന്നിട്ടിട്ടും പാക്കിസ്ഥാൻ വിട്ടു നൽകിയിട്ടില്ല.