മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്ക്വാദ് അന്തരിച്ചു
ന്യൂഡൽഹി : മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്ക്വാദ് (71) അന്തരിച്ചു. ദീർഘകാലമായി അർബുദ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. വഡോദരയിലെ ഭൈലാൽ അമീൻ ജനറൽ ആശുപത്രിയിലാണ് അന്ത്യം. ഒരു വർഷമായി ലണ്ടനിലെ കിംഗ്സ് കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗെയ്ക്വാദിനെ അടുത്തിടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. 1975നും 1987നും ഇടയിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ഗെയ്ക്വാദ് പിന്നീട് രണ്ട് തണവ ഇന്ത്യയുടെ പരിശീലകനുമായിരുന്നു. ഫസ്റ്റ് ക്രിക്കറ്റിൽ 40ന് മുകളിൽ ശരാശരിയുണ്ടായിരുന്ന താരം 12000 റൺസ് നേടിയിരുന്നു. 34 സെഞ്ച്വറികളും 47 അർധസെഞ്ച്വറികളും അതിൽ ഉൾപ്പെടും. 1982-ൽ വിരമിച്ച ശേഷം, ഗെയ്ക്വാദ് പരിശീലന രംഗത്തേക്ക് ചുവടുവെക്കുകയും 1997-99 വരെയുള്ള രണ്ട് വർഷത്തെ കാലയളവിൽ പുരുഷ ദേശീയ ടീമിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. 2018-ൽ, ബി.സി.സി.ഐയുടെ കേണൽ സികെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു.