കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ ആക്രമിച്ച് പരിക്കൽപ്പിച്ച സംഭവം; 6 പേർക്കെതിരെ പോലീസ് കേസെടുത്തു
കൊല്ലം : കൊല്ലം പള്ളിമുക്കില്‍ ഗർഭിണിയായ കുതിരയെ ആക്രമിച്ച് പരിക്കൽപ്പിച്ച സംഭവത്തിൽ 6 പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രതികളിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു. തെങ്ങില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലിയ കുതിരയുടെ ദേഹമാസകലം മുറിവേറ്റു. കുതിരയുടെ ഉടമ നൽകിയ പരാതിയിൽ ഇരവിപുരം പൊലീസ് കേസെടുത്തു. കർഷന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി കൈരളി ന്യൂസിനോട് പറഞ്ഞു. അയത്തിൽ തെക്കേകാവ് ക്ഷേത്രത്തിന് സമീപത്തെ പറമ്പിൽ കെട്ടിയിരുന്ന ഗർഭിണിയായ കുതിരയെയാണ് ഒരു സംഘം യുവാക്കൾ ക്രൂരമായി മർദ്ദിച്ചത്.
കുതിരയെ അഴിച്ചുകൊണ്ടുപോയി സമീപത്തെ തെങ്ങിൽ കെട്ടിയിട്ട് വളഞ്ഞിട്ട് തല്ലി. വയറ്റിൽ ചവിട്ടുകയും നിലത്തിട്ട് ആക്രമിക്കുകയും ചെയ്തു. കുതിരയുടെ തലയ്ക്കും കാലുകൾക്കും ഉൾപ്പടെ പരിക്കേറ്റിരുന്നു. ക്ഷേത്ര വളപ്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഉടമയുടെ പരാതിയിൽ ഇരവിപുരം പൊലീസ് മൃഗങ്ങൾക്കെതിരായ അതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. കുതിരയെ ആക്രമിച്ചവരിൽ സൈദലി, വിപിൻ, പ്രസീദ് എന്നീ 3 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം തുടരുകയാണ്.