സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു; ആദ്യപരിപാടി കണ്ണൂരില്‍ അവലോകന യോഗം
തിരുവനന്തപുരം : സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. രാവിലെ തിരുവനന്തപുര ത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതലയേറ്റത്. ഇന്ന് പുലർച്ചെ ഡൽഹിയിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത യോഗത്തിൽ റവാഡ ചന്ദ്രശേഖർ പങ്കെടുക്കും. മുൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേശ് സാഹിബ് തിങ്കളാഴ്ച പോലീസ് മേധാവി സ്ഥാനത്ത് നിന്ന് ഒഴിയുമ്പോൾ താത്കാലികമായി അധികാരം കൈമാറിയത് എഡിജിപി എച്ച് വെങ്കിടേഷിനായിരുന്നു. അദ്ദേഹത്തിൽ നിന്നാണ് റവാഡ എ. ചന്ദ്രശേഖർ അധികാരം ഏറ്റെടുത്തത്. പോലീസ് ആസ്ഥാനത്ത് വെച്ച് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം ആസ്ഥാനവളപ്പി ലുള്ള സ്തൂപത്തിൽ പുഷ്പ ചക്രമർപ്പിച്ചു. ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന അവലോകന യോഗത്തിൽ സംബന്ധിക്കാൻ അദ്ദേഹം 10.30 ഓടെ വിമാനത്തിൽ കണ്ണൂരിലേക്ക് പോകും.യുപിഎസ്സി ചുരുക്കപ്പട്ടികയിൽ രണ്ടാമനായ റവാഡ 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ആന്ധ്രപ്രദേശ് സ്വദേശിയാണ്. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷ്യൽ ഡയറക്ടറായിരുന്നു. യുപിഎസ്സി പട്ടികയിൽ ഒന്നാമനായിരുന്ന നിധിൻ അഗർവാളിനെ ഒഴിവാക്കിയാണ് റവാഡയെ സര്‍ക്കാര്‍ നിശ്ചയിച്ചത്. അടുത്തവർഷം ജൂലായിൽ വിരമിക്കേണ്ട റവാഡയ്ക്ക് പോലീസ് മേധാവിയാകുന്ന തോടെ, സുപ്രീംകോടതി ഉത്തരവിന്റെ പിൻബലത്തിൽ ഒരുവർഷംകൂടി സർവീസ് നീട്ടിക്കിട്ടും.