
യു.പി ഹാഥ്റസ് ദുരന്തം; ഭോലെ ബാബയുടെ സഹായിയായ മുഖ്യപ്രതി ദേവപ്രകാശ് മധുകർ അറസ്റ്റിൽ
ന്യൂഡൽഹി : ഉത്തർപ്രദേശിലെ ഹാഥറസിൽ പ്രാർഥനാ യോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 121 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിലെ മുഖ്യപ്രതി കീഴടങ്ങി. ഡൽഹിയിൽ കീഴടങ്ങിയ ദേവ് പ്രകാശ് മധുകാറിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ രണ്ടിന് നടന്ന സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ കണ്ടെത്തുന്നതിനായി പൊലീസ് ഒരുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവടങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ദേവ് പ്രകാശ് മധുകാർ ഡൽഹിയിൽ കീഴടങ്ങിയത്. സമ്മേളനത്തിന്റെ സംഘാടകരായ രണ്ട് വനിതകൾ ഉൾപ്പടെ ആറുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രാർഥനാ യോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 121 പേർ മരിക്കാനിടയായതിൽ സംഘാടകർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. യോഗത്തിനു നേതൃത്വം നൽകിയ നാരായൺ സകർ വിശ്വഹരി ഭോലെ ബാബ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും ആഗ്ര അഡീഷനൽ ഡിജിപി അനുപം കുലശ്രേഷ്ഠ പറഞ്ഞു.