
ജർമനിയിൽ നിന്ന് 119ാം മിനിറ്റിൽ വിജയം പിടിച്ചെടുത്ത് സ്പാനിഷ് പട; സ്പെയിൻ യൂറോ കപ്പ് സെമി ഫൈനലിൽ കയറി
അടിമുടി നാടകീയമായ പോരാട്ടത്തിനൊടുവിൽ ആതിഥേയരെ പുറത്താക്കി സ്പെയിൻ യൂറോ കപ്പ് സെമി ഫൈനലിൽ കയറി. 89ാം മിനിറ്റിൽ വിജയം തട്ടിയെടുത്ത് അധികസമയത്തേക്ക് കളി നീട്ടിയ ജർമനിയിൽ നിന്ന് 119ാം മിനിറ്റിൽ വിജയം പിടിച്ചെടുത്ത് സ്പാനിഷ് പട മുന്നേറി. ഡാനി ഒൽമോയുടെ പാസിൽ മൈക്കൽ മെറിനോയാണ് വിജയഗോൾ നേടിയത്. 51ാം മിനിറ്റിൽ ഡാനി ഒൽമൊയിലൂടെ ലീഡെടുത്ത സ്പെയിൻ ജയമുറപ്പിച്ച് നിൽക്കെയാണ് ജർമനിയുടെ സമനില ഗോളെത്തുന്നത്. നിശ്ചിത സമയം തീരാൻ ഒരുമിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടയിൽ ജർമൻ ഡിഫൻഡർ ജോഷ്വ കിമ്മിച് നൽകിയ ഹെഡർ പാസ് ഫ്ലോറിയാൻ വ്രിട്സ് അനായാസം വലയിലാക്കിയതോടെയാണ് മത്സരം നാടകീയതയിലേക്ക് വഴുതിയത്.
76ാം മിനിറ്റിൽ ജർമനിയുടെ കൗണ്ടർ അറ്റാക്കിൽ ഗോളൊന്നുറച്ച ഫുൽക്രിഗിന്റെ ഷോട്ട് ഗോൾ പോസ്റ്റിൽ തട്ടിതെറിച്ചു. ബോക്സിനകത്ത് ഫ്ലോറിയാൻ വ്രിട്സ് നൽകിയ പാസ് ഫുൽക്രിഗ് പോസ്റ്റിലേക്ക് തള്ളിയിട്ടെങ്കിലും ഗോൾപോസ്റ്റ് വില്ലനാകുകയായിരുന്നു. അധികം വൈകാതെ ഫ്ലോറിയാൻ വിട്സിലൂടെ ജർമനി സമനില നേടിയതോടയാണ് കളി അധിക സമയത്തിലേക്ക് നീങ്ങിയത്.