രാജ്യത്ത് പൊതു സെൻസസിനൊപ്പം ജാതിസെന്‍സസും നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു
ന്യൂഡൽഹി : രാജ്യത്ത് പൊതു സെൻസസിനൊപ്പം ജാതിസെന്‍സസും നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്ര മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. പൊതുസെന്‍സസിനോടൊപ്പം ജാതിസെന്‍സസ് നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക പ്രഖ്യാപനം. കോൺഗ്രസ് ഉൾപ്പെടെ നിരവധി പ്രതിപക്ഷ കക്ഷികൾ ജാതിസെൻസസ് നടപ്പാക്കണമെന്ന് ആവശ്യമുയർത്തി യിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണ് കോൺഗ്രസ് ജാതി സെൻസസ് ആശയം ഉയർത്തുന്നതെന്നും സംസ്ഥാനങ്ങൾ നടത്തിയത് ജാതി തിരിച്ചുള്ള സർവേയാണെന്നും ജാതി സെൻസസല്ലെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
2011ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടത്തിയത്. 2021ൽ നടത്തേണ്ട പൊതുസെൻസസ് 2025 ആയിട്ടും നടത്തിയിട്ടില്ല. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നിർണായക പ്രഖ്യാപനനമെന്നത് ശ്രദ്ധേയമാണ്. ബിഹാറിൽ എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവും ജാതി സെൻസസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഇന്ത്യൻ ജനതയിൽ 75 ശതമാനത്തിലധികം വരുന്ന പിന്നാക്ക വിഭാഗങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ് ജാതി സെൻസസ് നടപ്പാക്കുകയെന്നത്. ഏതൊക്കെയാണ് ജാതികൾ, വിവിധ ജാതികളുടെ സാമൂഹിക-സാമ്പത്തിക- തൊഴിൽ- വിദ്യാഭ്യാസ അവസ്ഥകൾ എന്തൊക്കെയാണ്, ഭരണകൂടത്തിന്റെ കൈകൾ എത്താത്തത് എവിടെ, വിഭവങ്ങളുടെ വിതരണം ഏതുനിലക്കാണ് നടക്കുന്നത് എന്നിങ്ങനെ ഒട്ടനവധി ചോദ്യങ്ങൾക്ക് സൂക്ഷ്മമായ ഉത്തരം നൽകാൻ ജാതി സെൻസസിന് സാധിക്കുമെന്ന് ഇതിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.