ആത്മകഥാ വിവാദം; നേരത്തേ വ്യക്തമാക്കിയ കാര്യങ്ങൾ തന്നെയാണ് പൊലീസിനോടും പറഞ്ഞതെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം : ആത്മകഥാ വിവാദത്തിൽ നേരത്തേ വ്യക്തമാക്കിയ കാര്യങ്ങൾ തന്നെയാണ് പൊലീസിനോടും പറഞ്ഞതെന്ന് സി.പി.എം നേതാവ് ഇ.പി. ജയരാജൻ. ഇന്നലെ പൊലീസ് മൊഴിയെടുത്തതിനെക്കുറിച്ച് പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ജയരാജൻ. എന്റെ കാര്യങ്ങൾ എനിക്ക് അറിയാം. എപ്പോഴും അത് ഓർമയിൽ ഉള്ളതാണ്. ഞാൻ പരാതി കൊടുത്തു. അതിന്റെ അടിസ്ഥാനത്തിൽ മൊഴി നൽകുകയും ചെയ്തു, അത് അന്വേഷണത്തിന്റെ ഭാഗമായുള്ള നടപടിയാണ് -ജയരാജൻ പറഞ്ഞു. ആത്മകഥ പ്രസിദ്ധീകരിക്കാൻ ഡി.സി.ബുക്സും താനും തമ്മിൽ കരാർ ഉണ്ടാക്കിയെന്ന ചിന്ത ഭൂമുഖത്ത് ഒരു മനുഷ്യനുമില്ല. ഇല്ലാത്ത ചിന്തയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മകഥ വിവാദത്തിൽ ഇന്നലെയാമ് പൊലീസ് ഇ.പി. ജയരാജന്റെ മൊഴിയെടുത്തത്. അന്വേഷണസംഘം കണ്ണൂർ കീച്ചേരിയിലെ ജയരാജന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. നേരത്തേ രണ്ടുതവണ മൊഴിയെടുക്കാൻ പൊലീസ് ജയരാജന്റെ സമയം തേടിയെങ്കിലും അദ്ദേഹം സാവകാശം ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ആത്മകഥയെഴുതാന്‍ ഇ.പിയെ സഹായിച്ച പത്രപ്രവര്‍ത്തകന്റെയും മൊഴിയെടുത്തിരുന്നു. എന്നാൽ, മറുപടികളില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്.