പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന് സന്നിധാനം; മരക്കൂട്ടം വരെ നടപ്പന്തൽവരെ നീണ്ട ക്യൂ
ശബരിമല : പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന് സന്നിധാനം. മരക്കൂട്ടം വരെ നടപ്പന്തൽവരെ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ഇതുവരെ ഇരുപതിനായിരത്തിനടുത്ത് ആൾക്കാർ എത്തിയെന്നാണ് വിവരം. പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്കാണു ള്ളത്. മകരവിളക്ക് ഉത്സവത്തിനായി ശബരിമല നടതുറന്നതിന് പിന്നാലെ ചൊവ്വാഴ്ച നടതുറന്ന ശേഷം 1, 20, 256 തീർഥാടകരാണ് ദർശനം നടത്തിയത്. ബുധൻ വൈകിട്ട് അഞ്ച് വരെയുള്ള കണക്കാണിത്. ചൊവ്വ വൈകിട്ട് അഞ്ചിനാണ് നട തുറന്നത്. ആദ്യ ദിവസം 57,256 പേർ ദർശനം നടത്തി. വിർച്വൽ ക്യൂവിലൂടെ 20,477 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4401 പേരും പുല്ലുമേട് വഴി 4283 പേരും മലചവിട്ടി. മകരവിളക്ക് സീസണിന്റെ രണ്ടാം ദിവസമായ ബുധനാഴ്ചയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
കാനനപാത വഴിയുള്ള തീർഥാടകരുടെ എണ്ണത്തിലും വലിയ വർധനവാണ്. സത്രം– പുല്ലുമേട് വഴി 4898 പേരാണ് ബുധനാഴ്ച ദർശനം നടത്തിയത്. രാവിലെ ഏഴ് മുതൽ 12 വരെ മാത്രമാണ് ഇതുവഴി പ്രവേശനമുള്ളൂ. രണ്ടുദിവസം കൊണ്ട് മുക്കുഴി വഴി 16, 411 തീർഥാടകരെത്തി. മകരവിളക്ക് സീസണിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ട്. 14നാണ് മകരവിളക്ക്. 19ന് രാത്രി 11 വരെ തീർഥാടകർക്ക് ദർശനം സാധ്യമാകും. 20ന് രാവിലെ 6.30ന് നടയടയ്ക്കും. മകരവിളക്ക് തീർഥാടനത്തിന് നടതുറന്നതോടെ സന്നിധാനത്ത് നെയ്യഭിഷേകത്തിന് തുടക്കമായിരുന്നു. പുലർച്ചെ 3.30 മുതൽ ഏഴ് വരെയും തുടർന്ന് രാവിലെ എട്ട് മുതൽ 11 വരെയുമാണ് നെയ്യഭിഷേകം നടന്നത്. അയ്യപ്പനുള്ള മുഖ്യ വഴിപാടാണ് നെയ്യഭിഷേകം. 18 വരെയാണ് തീർഥാടകർക്ക് നെയ്യഭിഷേകത്തിന് അവസരം. 20ന് രാവിലെ 6.30ന് നടയടക്കും.