
ഡൽഹിയിൽ വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്കായി; മുഴുവന്‍ സീറ്റുകളും തൂത്തുവാരി ഹാട്രിക് വിജയം
ന്യൂഡൽഹി : ആപ്പും കോണ്‍ഗ്രസും ഇന്‍ഡി മുന്നണിയിലെ മറ്റു പാര്‍ട്ടികളും ഒറ്റക്കെട്ടായാണ് ദല്‍ഹിയില്‍ ബിജെപിക്കെതിരെ മത്സരിച്ചത്. എന്നിട്ടും വിജയം ആവര്‍ത്തിക്കാന്‍ ബിജെപിക്കായി. ദല്‍ഹിയുടെ ഭരണം ആപ്പിന്റെ കയ്യിലായിരുന്നിട്ടും ഒരു സീറ്റുപോലും അവര്‍ക്ക് പിടിച്ചെടുക്കാനായില്ല. കാവിക്കോട്ട തകര്‍ക്കുകയെന്ന ലക്ഷ്യം വെച്ചായിരുന്നു ഈ സഖ്യത്തിന്റെ രൂപീകരണം. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുള്‍പ്പെടെ സഖ്യത്തില്‍ പ്രതിഷേധിച്ച് രാജി വെച്ചിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ഇ ഡി അറസ്റ്റുചെയ്തത് വോട്ടാക്കി മാറ്റാമെന്ന ചിന്തയായിരുന്നു ഇന്‍ഡി സഖ്യത്തിന്. എന്നാല്‍ രാജ്യതലസ്ഥാനം ബിജെപിക്കൊപ്പമാണെന്ന് ഒരിക്കല്‍ കൂടി ഉറപ്പിച്ചു. സിറ്റിങ് എംപി മനോജ് തിവാരി, മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന സുഷമ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ് എന്നിവര്‍ ദല്‍ഹിയില്‍ വിജയിച്ചവരില്‍ പ്രമുഖരാണ്. സിപിഐ വിട്ട് കോണ്‍ഗ്രസിലെത്തിയ കനയ്യകുമാറിന് കനത്ത തോല്‍വിയാണ് നോര്‍ത്ത് ഈസ്റ്റി ദല്‍ഹി മണ്ഡലത്തിലുണ്ടായത്. 1,22,864 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ സിറ്റിംഗ് എംപികൂടിയായ മനോജ് തിവാരിക്ക് ലഭിച്ചത്.