
ദേഹത്തെ ചതവുകൾ മരണ കാരണമല്ല; നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്
തിരുവനന്തപുരം : നെയ്യാറ്റിൻകര ഗോപന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് പുറത്ത്. ദേഹത്ത് കണ്ട ചതവുകൾ മരണകാരണമല്ലെന്നും കരൾ, വൃക്ക എന്നിവ തകരാറിലായിരുന്നു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ഗോപന്റെ മരണകാരണം കൃത്യമായി അറിയാൻ രാസ പരിശോധന ഫലം ലഭിക്കണം. ശരീരത്തിന്റെ എല്ലാ ബാഹ്യ ദ്വാരങ്ങളും അഴുകിയ നിലയിലായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. പ്രധാനമായും നാല് ചതവുകളാണ് റിപ്പോർട്ടിൽ എടുത്ത് പറയുന്നത്. തലയുടെ പിൻഭാഗത്ത് വലതുവശത്തായി വലത് ചെവിക്ക് തൊട്ടുപിന്നിൽ, വലതു ചെവിക്ക് അടുത്ത് നെറ്റിയുടെ ഭാഗവുമായി ചേരുന്ന മുഖത്തിന്റെ വലതുവശത്ത്, നെറ്റിയുടെ ഇടതു ഭാഗത്ത് മുഖവുമായി ചേരുന്ന സ്ഥലത്ത്, മൂക്കിന്റെ പാലത്തിൽ എന്നിവയാണ് പ്രധാനമായും റിപ്പോർട്ടിൽ പരമാർശിക്കുന്ന ചതവുകൾ.
മൃതശരീരം ജീർണാവസ്ഥയിലായിരുന്നതി നാൽ മറ്റ് ബാഹ്യ മുറിവുകൾ നിർണയിക്കാൻ കഴിഞ്ഞില്ല. അസ്ഥികൂടം ഉൾപ്പെടെയുള്ള ആന്തരിക ഘടനകൾക്ക് പരിക്കില്ല. തലയോട്ടിക്ക് കേടുപാടുകളില്ലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിന്റെ വിവിധ ഭാഗത്തുനിന്ന് രാസ പരിശോധനയ്ക്കായി സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. സംസ്കരിച്ചിരുന്നിടത്തു നിന്ന് ശേഖരിച്ച ചാരനിറത്തിലുള്ള പൊടിപടലങ്ങൾ മൃതദേഹത്തില് അടിഞ്ഞുകൂടിയിരുന്നതായും കണ്ടെത്തി. ഇവ ഹിസ്റ്റോപതോളജിക്കൽ പരിശോധനയ്ക്കായും അയച്ചു. ഗോപൻ സ്വാമിയുടെ മൃതദേഹം കുടുംബം ആരുമറിയാതെ മറവ് ചെയ്തത് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. സമാധിയായെന്ന അവകാശവാദം അയൽവാസികൾ ചോദ്യം ചെയ്തതോടെയാണ് പൊലീസ് കേസെടുത്തത്. പിന്നാലെ കല്ലറയടക്കം പൊളിച്ചു. സ്വാഭാവിക മരണമെന്ന പ്രാഥമിക മെഡിക്കൽ കണ്ടെത്തലോടെ സമാധി തന്നെയെന്ന വാദം വീണ്ടുമുയർത്തിയ കുടുംബം മഹാസമാധിയെന്ന പേരിൽ സംസ്കാര ചടങ്ങുകൾ നടത്തിയിരുന്നു.