നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം
നിലമ്പൂർ : രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം.11005 വോട്ടിന്റെ ലീഡ് നേടിയാണ് ഷൗക്കത്ത് വിജയം നേടിയത്. പിണറായി വിജയൻ സർക്കാറിനെതിരെയുള്ള കേരളത്തിലെ ജനരോഷമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. ഒമ്പത്,16 റൗണ്ടുകളിൽ മാത്രമാണ് എൽഡിഎഫിന് ലീഡ് നേടാനായത്. ബാക്കി റൗണ്ടുകളി ലെല്ലാം ഷൗക്കത്ത് തന്നെയാണ് ലീഡ് ഉയർത്തിയത്.
എൽഡിഎഫ് കോട്ടകളിലടക്കം മുന്നേറിയാണ് ആര്യാടൻ ഷൗക്കത്ത് വിജയം ഉറപ്പിച്ചത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രതീക്ഷിച്ച പോലെ ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടിലും യുഡിഎഫ് വ്യക്തമായ ലീഡ് നേടി. എന്നാൽ ഇടത് ശക്തി കേന്ദ്രങ്ങൾ ഇതിന് മറുപടി നൽകുമെന്നായിരുന്നു എൽഡിഎഫ് ക്യാമ്പുകൾ പ്രതീക്ഷിച്ചിരുന്നത്. ഈ പ്രതീക്ഷകളെല്ലാം അട്ടിമറിച്ച് ഇടതു കോട്ടകളിലും ആര്യാടൻ ഷൗക്കത്ത് മുന്നേറുന്ന കാഴ്ചയാണ് നിലമ്പൂരിൽ കണ്ടത്. സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലുൾപ്പെടെ ആര്യാടൻ ഷൗക്കത്ത് കുതിച്ചു. സിപിഐഎം സെക്രട്ടറിയേറ്റം അംഗത്തെ കളത്തിലിറക്കിയിട്ടും സിറ്റിങ് സീറ്റ് നിലനിർത്താൻ എൽഡിഎഫിന് കഴിഞ്ഞില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഇതാദ്യമായാണ് സിറ്റിങ് സീറ്റ് നഷ്ടമാകുന്നത്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭ തിരഞ്ഞെടുപ്പും നേരിടാൻ യുഡിഎഫിന് ആത്മവിശ്വാസം പകരുന്നതാണ് നിലമ്പൂരിലേത്.