കനത്ത മഴയിലും മികച്ച വോട്ടിംഗ് രേഖപ്പെടുത്തി നിലമ്പൂർ; പോളിംഗ് 73.26 ശതമാനം വോട്ട് രേഖപ്പെടുത്തി
മലപ്പുറം : കനത്ത മഴയിലും മികച്ച വോട്ടിംഗ് രേഖപ്പെടുത്തി നിലമ്പൂർ. പോളിംഗ് 73.26 ശതമാനം വോട്ടാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. പ്രചാരണത്തിൽ കണ്ട ആവേശം ബൂത്തുകളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിൽ നിർണായകമായി. പോളിംഗ് ആരംഭിക്കുന്നതിനു മുൻപേ നീണ്ട നിരയാണ് കാണാൻ കഴിഞ്ഞത്. ഇനി ജൂണ്‍ 23 വരെയുള്ള കാത്തിരിപ്പാണ്.
59 ബൂത്തുകൾ അധികം സജ്ജീകരിച്ചത് വോട്ടിങ്ങിന് വലിയ തോതിൽ ഗുണമായി. ഗുരുതരമായ യന്ത്ര തകരാറുകൾ എവിടെയും റിപ്പോർട്ട് ചെയ്തില്ല. നാലു ബൂത്തുകളിലെ സാങ്കേതിക തകരാറുകൾ വേഗത്തിൽ പരിഹരിച്ചു. ഇതിനിടെ വോട്ട് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന യുഡിഎഫ് പ്രവർത്തകരുടെ പരാതിയിൽ ചുങ്കത്തറ കുറുമ്പലങ്ങോട് രണ്ട് എൽഡിഎഫ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അറിയില്ലെന്നായി രുന്നു ഇടതുപക്ഷ വിശദീകരണം. മറ്റ് അനിഷ്ട സംഭവങ്ങൾ ഇല്ല. മാസങ്ങൾക്കിടയിൽ നടന്ന രണ്ടാമത്തെ ഉപതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പായിരുന്നു ഇന്ന്. മാറിനിൽക്കാതെ ജനങ്ങൾ ജനാധിപത്യ ഉത്സവത്തിന്റെ ഭാഗമായി. പോളിംഗ് 73.26 ശതമാനം പോളിംഗ് വന്നത് ആരെ തുണയ്ക്കും എന്ന ചർച്ച എൽഡിഎഫിലും യുഡിഎഫിലും സജീവമായി ആരംഭിച്ചു കഴിഞ്ഞു.