രണ്ടു പതിറ്റാണ്ട് കാലത്തോളം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനായിരുന്ന ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു
കോട്ടയം : രണ്ടു പതിറ്റാണ്ട് കാലത്തോളം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലകനായി രുന്ന ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു. ഒളിംപിക്സ് സ്വർണ മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. ഇന്ത്യയുടെ പരിശീലകനായിരിക്കെ വിവിധ ഒളിംപിക്സുകളിലായി ഷൂട്ടിങ്ങിൽ രാജ്യത്തിനായി സ്വർണം, വെള്ളി മെഡലുകൾ നേടി നൽകിയിരുന്നു 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നൽകി രാജ്യം ആദരിച്ചത്. കോട്ടയം സ്വദേശിയായ സണ്ണി തോമസ് ഷൂട്ടിങ്ങിൽ അഞ്ച് തവണ സംസ്ഥാന ചാമ്പ്യനായിട്ടുണ്ട്. 19 വർഷം ഇന്ത്യൻ ടീമിന്റെ ചീഫ് കോച്ചായിരുന്നു സണ്ണി തോമസ്. 2004ൽ ഒളിംപിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത വെള്ളി മെഡൽ നേടിയ രാജ്യവർധൻ സിങ് റാത്തോഡും 2008ൽ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണം നേടിയ അഭിനവ് ബിന്ദ്രയും സണ്ണി തോമസിന്റെ പരിശീലന കരിയറിലെ തിളങ്ങുന്ന അധ്യായമാണ്. കോട്ടയം തിടനാട് മേക്കാട്ട് കെ.കെ.തോമസിന്റെയും മറിയക്കുട്ടിയുടെയും മകനായി 1941 സെപ്റ്റംബർ 26നാണ് സണ്ണി തോമസിന്റെ ജനനം.