കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ ട്രെയിനിൽ കണ്ടു; അന്വേഷണത്തിൽ നിർണായക പുരോഗതി
തിരുവനന്തപുരം : കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരി തസ്മിത് തംസുമിയെക്കുറിച്ചുള്ള അന്വേഷണത്തിൽ നിർണായക പുരോഗതി. പെൺകുട്ടി ട്രെയിനിൽ കയറിയെന്ന നിർണായക വിവരം പൊലീസിന് ലഭിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കുട്ടി തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂർ – കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ കയറിയതായാണ് ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ പൊലീസിന് വിവരം ലഭിച്ചത്. ലഭിച്ച ചിത്രത്തിൽ നിന്ന് കുട്ടിയെ തിരിച്ചറിഞ്ഞ പൊലീസ് ഫോട്ടോ കുട്ടിയുടെ വീട്ടുകാരെയും കാണിച്ചു. പെൺകുട്ടിയുടെ അച്ഛൻ ഇത് തന്റെ മകൾ തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതെ ട്രെയിനിൽ കുട്ടിയുടെ എതിർവശത്തുള്ള സീറ്റിൽ ഇരിക്കുകയായിരുന്ന ഒരു യാത്രക്കാരിയാണ് പൊലീസിന് നിർണായക വിവരം കൈമാറിയത്.
പെൺകുട്ടി ട്രെയിനിൽ ഇരിക്കുന്ന ചിത്രം ബബിത എന്ന യാത്രക്കാരി പകർത്തിയിരുന്നു. ഈ ഫോട്ടോയാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് പൊലീസിന്റെ രണ്ട് സംഘങ്ങൾ അന്വേഷണം നടത്താനായി തമിഴ്നാട്ടിലേക്ക് പുറപ്പെട്ടു. നാഗർകോവിലിലേക്കും കന്യാകുമാരിയിലേക്കുമാണ് പൊലീസ് സംഘങ്ങൾ പുറപ്പെട്ടിരിക്കുന്നത്. കന്യാകുമാരി പൊലീസിന് ഇതിനോടകം തന്നെ കേരള പൊലീസ് വിവരം കൈമാറിയിട്ടുണ്ട്. കന്യാകുമാരി വരെ മാത്രം പോകുന്ന ട്രെയിൻ ആയതിനാൽ അവിടെത്തന്നെ ഇറങ്ങിയിരിക്കാനുള്ള സാധ്യതയാണുള്ളതെന്നാണ് പൊലീസ് നിഗമനം.