വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ നിയമസഭാ പരിസ്ഥിതി സമിതിയും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തപുരം : വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ നിയമസഭാ പരിസ്ഥിതി സമിതിയും സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. അതിജീവനവും ഭാവിയും മുൻ നിർത്തിയാണ് സമിതി പഠനം നടത്തുക. ദുരന്ത ബാധിത മേഖലകളിലെ സന്ദർശനം സമിതി പൂർത്തിയാക്കി. ദുരന്തബാധിത പ്രദേശത്തിനു പുറമെ സംസ്ഥാനത്തിന്റെയാകെ പരിസ്ഥിതി സുസ്ഥിരത ലക്ഷ്യംവച്ചാണ് സമിതി റിപ്പോർട്ട് തയ്യാറാക്കുക. ചെയർമാൻ ഇ കെ വിജയൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ആറ് എംഎൽഎമാർ ദുരിതബാധിത മേഖലയായ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. കോഴിക്കോട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് സന്ദർശിച്ച ശേഷമാണ് സമിതിയംഗങ്ങൾ ഇന്നലെ ജില്ലയിലെത്തിയത്.
ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം പിഡിഎൻഎ സംഘത്തിൽ നിന്നും വിവിധ വകുപ്പ് ഉദോഗസ്ഥരിൽനിന്നും സമിതി റിപ്പോർട്ട് ശേഖരിച്ചു. ദുരന്തം നടന്ന് ഒരുമാസത്തിനുള്ളിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങൾ തേടാനും ദുരന്തഭൂമിയിൽ ഇടപെട്ടവരുടെ അനുഭവങ്ങൾ ചോദിച്ചറിയാനും മേപ്പാടി കുന്നമ്പറ്റയിൽ യോഗവും ചേർന്നിരുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ഉരുൾപൊട്ടൽ സാധ്യത കൂടുതലുള്ള വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി ജില്ലകൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന നിർദ്ദേശമാണ് യോഗത്തിലുയർന്നത്. വയനാട് ജില്ലയിലുണ്ടായ തുടർച്ചയായ ഉരുൾപൊട്ടലുകളുടെ കാരണം, പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കപ്പെടാ തിരിക്കാനുള്ള മുന്നോരുക്കം എന്നിവയിലെല്ലാം വിദഗ്ധ പഠനം നടത്താൻ സമിതി തീരുമാനിച്ചിട്ടുണ്ട്. സമിതി അംഗങ്ങളായ ലിന്റോജോസഫ്, സജീവ് ജോസഫ്, മോൻസ് ജോസഫ്, ടി ഐ മധുസൂദനൻ, കെ ഡി പ്രസേനൻ, ജോബ് മൈക്കിൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.