
തലിപ്പറമ്പ നഗരസഭ പരിസരത്തും പഞ്ചായത്തുകളിലും മഞ്ഞപ്പിത്തബാധയുടെ ഭീതിയിൽ
തലിപ്പറമ്പ : നഗരസഭയും പരിസരത്തെ പഞ്ചായത്തുകളും മഞ്ഞപ്പിത്തബാധയുടെ ഭീതിയിൽ. എഴോം പി.എച്ച്.സി.യുടെ കണക്ക് പ്രകാരം 26 പേരാണ് മഞ്ഞപ്പിത്തത്തിന് ചികിത്സ തേടിയത്. തളിപ്പറമ്പ് നഗരസഭയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലിചെയ്യുന്നവരിൽ ഒൻപതുപേർ മഞ്ഞപ്പിത്തത്തിന് ചികിത്സയിലാണ്. ഇവിടെയുള്ള കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. നഗരസഭാ പരിധിയിൽ പതിനാറാം വാർഡിലെ ബിഫാ കോംപ്ലക്സിൽ 24 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തി. ഇവിടത്തെ കിണറ്റിലെ വെള്ളത്തിൽ ബാക്ടീരിയ കൂടുതലാണ്. ഈ വെള്ളം ഉപയോഗിക്കുന്നത് തടഞ്ഞിട്ടുണ്ട്. കോംപ്ലക്സിസിലെ മുഴവൻ ജീവനക്കാരുടെയും വിവരശേഖരണം നടത്തും. കോംപ്ലക്സിന് സമീപമുള്ള കിണറുകളിലെ വെള്ളം പരിശോധനക്ക് വിധേയമാക്കും. കിണറുകൾ എല്ലാം ക്ലോറിനേഷൻ നടത്തുന്നതിന് നിർദ്ദേശിക്കുകയും മാലിന്യ സംസ്ക്കരണമുൾപ്പെടെ പോരായ്മകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്തു. മഞ്ഞപ്പിത്ത ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ കിണറുകൾ പരിശോധിച്ചപ്പോൾ പലതും മോശമായ സാഹചര്യത്തിലാണ് ഉള്ളതെന്ന് കണ്ടെത്തി. അവയൊക്കെ ക്ലോറിനേഷൻ നടത്തുന്നതിനും നിർദ്ദേശം നൽകി. രോഗവ്യാപനം തടയുന്നതിനുള്ള മുൻകരുതൽ സ്വീകരിച്ചു.