ജൂലായ് 22ന് പ്രഖ്യാപിച്ച അനിശ്ചിത കാല ബസ് പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ
കണ്ണൂർ : പ്രഖ്യാപിച്ച ബസ് പണിമുടക്കിൽ നിന്നും പിന്നോട്ടില്ലെന്ന് സ്വകാര്യ ബസ് ഉടമകൾ. ബസ് ഓപ്പററ്റേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജൂലായ 22 മുതൽ അനിശ്ചിത കാലത്തേക്ക് സ്വകാര്യ ബസുകൾ സംസ്ഥാനമാകെ പണിമുടക്കുമെന്ന് കണ്ണൂർ ജില്ല ബസ് ഓപ്പറേറ്റേഴ്സ് അസോ. കോർഡിനേഷൻ ജനറൽ കൺവീനർ രാജ്കുമാർ കരുവാരത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമരത്തിന് മുന്നോടിയായി 21 ന് വാഹനസന്ദേശ യാത്ര നടത്തും. കണ്ണൂർ ബസ് സ്റ്റാൻഡിൽ നിന്നും രാവിലെ തുടങ്ങി ജില്ലയിലെ എല്ലാ ബസ് സ്റ്റാൻഡുകളിലും പര്യടനം നടത്തി വൈകുന്നേരം തലശേരിയിൽ വൈകിട്ട് 6.30 ന് സമാപിക്കും.
ദീർഘദൂര ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള മുഴുവൻ പെർമിറ്റുകളും അതേപടി പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിക്കുക,ബസ് ജീവനക്കാർക്ക് പൊലിസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്ന കരിനിയമം പിൻവലിക്കുക, ഇ-ചെലാൻ വഴി പൊലിസ് അനാവശ്യമായി ഫൈൻ ഈ ടാക്കി ബസുടമകളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കുക, സ്വകാര്യ ബസുകളിൽ വലിയ വില വരുന്ന ഫെറ്റി ഗോ ഡിറ്റക്ഷൻ ക്യാമറകൾ ഘടിപ്പിക്കണമെന്ന ഉത്തരവ് പുന:പരിശോധിക്കുക. ജി. പി. എസ്, സ്പീഡ് ഗവർണർ എന്നിവയുടെ പേരിൽ നടത്തുന്ന അശാസ്ത്രീയ പരിഷ്കരണ ങ്ങൾ ഒഴിവാക്കുകയെന്ന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് രാജ് കുമാർ കരുവാരത്ത് പറഞ്ഞു. 99 ശതമാനം ജീവനക്കാരും സംഘടനകളും സമരത്തിൽ പങ്കെടുക്കണമെന്ന് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പി.കെ. പവിത്രൻ, കെ. വിജയൻ, ടി. എം സുധാകരൻ പി.വി പത്മനാഭൻ എന്നിവർ പങ്കെടുത്തു.