ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ പ്രതിക്കായി അന്വേഷണം ഊർജ്ജതമാക്കി പൊലീസ്
ചാലക്കുടി : പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ കവർച്ച നടത്തിയ പ്രതിക്കായി അന്വേഷണം ഊർജ്ജതമാക്കി പൊലീസ്. അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കും. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രികരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം സംഭവത്തിൽ ബാങ്ക് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.ഇവരുടെ മൊബൈൽ ഫോൺ പരിശോധനകളും തുടരുകയാണ്. 25 അംഗ ഉന്നത പോലീസ് സംഘത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ ഞെട്ടിച്ചുകൊണ്ടുള്ള കവർച്ച നടന്നത്. ഇരുചക്ര വാഹനത്തിൽ എത്തിയ അക്രമി ഹെൽമെറ്റും ജാക്കറ്റ് ഗ്ലൗസും ധരിച്ച് ബാങ്കിൽ പ്രവേശിക്കുകയായിരുന്നു. എട്ട് പേരാണ് ബാങ്കിൽ ജീവനക്കാരായ ഉണ്ടായിരുന്നത്. മാനേജരും മറ്റൊരു ജീവനക്കാരനും ഒഴികെ മറ്റെല്ലാവരും ഭക്ഷണം കഴിക്കാൻ പോയ നേരത്താണ് അക്രമി ബാങ്കിൽ പ്രവേശിച്ചത്.ബാങ്കിൽ ഉണ്ടായിരുന്ന രണ്ട് ജീവനക്കാരെയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ടോയ്ലറ്റിൽ അടച്ച ശേഷമാണ് പ്രതി പണം കവർന്നത്. പണം സൂക്ഷിക്കുന്ന ക്യാബിൻ കസേര ഉപയോഗിച്ച് തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതി പോയത് തൃശൂർ ഭാഗത്തേക്ക് എന്ന സൂചന ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. അങ്കമാലിയിൽ എത്തിയ പ്രതി തൃശൂർ ഭാഗത്തേക്ക് മടങ്ങിയെന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. പ്രതിക്കായി പാലക്കാട്, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.