കണ്ണൂരിൽ ബിജെപിയുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂർ : ബിജെപിയുടെ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന സെക്രട്ടറി എം ടി രമേശ് മുഖ്യമന്ത്രിയുടെ ഓഫീസ് പി പി ദിവ്യക്ക് സംരക്ഷണമൊരുക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉപദേശമനുസരിച്ചാണ് പോലീസ് ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്.എ ഡി എമ്മിന്റെ ആത്മഹത്യയിൽ എം വി ഗോവിന്ദനും മുഖ്യമന്ത്രിക്കും വ്യത്യസ്ത അഭിപ്രായമാണുള്ളത്. മുഖ്യമന്ത്രിയുടെ മൗനത്തിന് ഒരു പാടർത്ഥമാണുള്ളത്.
മുഖ്യമന്ത്രിയുടെ നിലപാട് പി പി ദിവ്യക്കൊപ്പമാണെന്നും അഴിമതിക്ക് കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സി പി എം വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.എ ഡി എം നവീൻ ബാബുവിന്റെ ദുരൂഹ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുക, പി പി ദിവ്യയെ അറസ്റ്റ് ചെയ്യുക, കണ്ണൂർ ജില്ലാ കലക്ടറെ ചുമതലയിൽ നിന്നും മാറ്റി നിർത്തുക ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ ജില്ലാ വൈസ് പ്രസിഡണ്ട് ടി സി മനോജ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ രഞ്ചിത്ത്, മേഖലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ, എം ആർ സുരേഷ്, ബിജു എളക്കുഴി എന്നിവർ സംസാരിച്ചു. നേതാക്കളായ അജികുമാർ കരിയിൽ, രാജൻ പുതുക്കുടി, എ പി ഗംഗാധരൻ, സി നാരായണൻ, റീന മനോഹരൻ, അരുൺ കൈതപ്രം, അരുൺ ഭരത്, സംഗീത മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.