
റോഡരികിലെ മണ്ണിടിഞ്ഞ് മെക്കാഡം റോഡ് അപകട ഭീഷണിയിൽ
കണ്ണൂർ : ചാണോക്കുണ്ട്-തടിക്കടവ് റോഡിൽ മണിക്കൽ പന്ത്രണ്ടാംചാൽ പക്ഷിസങ്കേതത്തിനു സമീപം റോഡരികിലെ മണ്ണിടിഞ്ഞ് മെക്കാഡം റോഡ് അപകട ഭീഷണിയിൽ. കഴിഞ്ഞ വർഷവും മഴക്കാലത്ത് ഇതേ സ്ഥലത്ത് മണ്ണിടിച്ചലുണ്ടായിരുന്നു, സംരക്ഷണഭിത്തി നിർമിക്കാത്തതാണ് മണ്ണിടിയാൻ പ്രധാന കാരണം. റോഡ് നിർമ്മാണ സമയത്ത് പ്രദേശവാസികൾ ഇവിടെ മണ്ണിടിയാൻ സാധ്യതയുണ്ടെന് സൂചന നൽകി, ഫണ്ടില്ല എന്നുപറഞ്ഞ് സംരക്ഷണഭിത്തി നിർമ്മിക്കാൻ തയ്യാറായില്ല, ഇരുപതോളം അടി ഉയരത്തിലുള്ള മണ്ണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണു, ഇതോടെറോഡിൻ്റെ നിലനിൽപ്പും ഭീഷണിയിലായി.
മണിക്കൽ പുഴയോടു ചേർന്നുള്ള ഈ ഭാഗത്തെ റോഡ് കൊടുംവളവുകളും ചെരിവുമുള്ളതാണ്. 12 മീറ്റർ വീതിയിൽ നിർമിച്ച റോഡിന്റെ ഈ ഭാഗത്തെ വീതി 10 മീറ്ററിൽ താഴെയാണ്. ഇവിടെ പാതയോരമില്ല. ടാറിങ് കഴിഞ്ഞ ഭാഗം വൻ താഴ്ചയാണ്. വാഹനങ്ങൾക്കും മറ്റും സ്വതവേ അപകടഭീഷണി നിലനിൽക്കുമ്പോഴാണ് സംരക്ഷണഭിത്തി നിർമിക്കാത്തത്. അപകടാവസ്ഥ ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് കഴിഞ്ഞദിവസം സബ് കലക്ടറും സ്ഥലം സന്ദർശിച്ചിരുന്നു.