ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ 30000 രൂപ പിഴ ചുമത്തി
കണ്ണൂർ : ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ഉളിക്കൽ ടൗണിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപം സ്ഥിതി ചെയ്യുന്ന 2 വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾക്ക് 30000 രൂപ പിഴ ചുമത്തി. കെ. എ ശാന്തയുടെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സിൽ നിന്നും മലിന ജലവും മാലിന്യങ്ങളും പൊതു ഓടക്ക് സമീപത്തായി ഒഴുക്കി വിടുന്നതിനും കൂട്ടിയിട്ടതിനും പരിസര പ്രദേശങ്ങളിൽ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും സ്ക്വാഡ് 20,000 രൂപ പിഴ ചുമത്തി. കെട്ടിടത്തിൽ അനധികൃതമായി പ്രവർത്തിച്ചു വരുന്ന ലക്ഷ്മി ക്ലിനിക്കിൽ നിന്നുള്ള മെഡിക്കൽ വേസ്റ്റ് ഉൾപ്പെടെയുള്ളവയാണ് പൊതു ഓടക്ക് സമീപത്തെ കുഴിയിൽ തള്ളിയത്
കെട്ടിടത്തിനു പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും കെട്ടിടത്തിൽ നിന്നുള്ള മാലിന്യങ്ങൾ തള്ളിയത് പരിശോധനയിൽ കണ്ടെത്തി.അബ്ദുൾ ഷുക്കൂർ എന്നവരുടെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടത്തിൽ നിന്നും മലിന ജലം തുറസ്സായി ഒഴുക്കി വിട്ടതിനും മാലിന്യങ്ങൾ പരിസരപ്രദേശത്ത് കൂട്ടി ഇട്ടതിനും സ്ക്വാഡ് 10,000 രൂപ പിഴ ചുമത്തി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി പി, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ, ഉളിക്കൽ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ രജിത്ത് എം. വി, വി. ഇ. ഒ ജിഷ്ണു രാജ്, ക്ലാർക്ക് ഷമൽ തുടങ്ങിയവർ പങ്കെടുത്തു.