കണ്ണൂർ നഗരത്തിനടുത്തെ പുഴാതിഹൗസിങ് കോളനിയിലെ കാടുപിടിച്ച സ്ഥലത്ത് നിന്ന് പെരുമ്പാമ്പിനെ പിടികൂടി
കണ്ണൂർ : കണ്ണൂർ നഗരത്തിനടുത്തെ പുഴാതിഹൗസിങ് കോളനിയിലെ കാടുപിടിച്ച സ്ഥലത്തെ കൂറ്റൻ മരത്തിൽ കയറിയ പെരുമ്പാമ്പിനെ റസ്ക്യു പ്രവർത്തകർ പിടികൂടി. ബുധനാഴ്ച്ച പകൽ പതിനൊന്നു മണിയോടെയാണ് പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് മലബാർ അവയർനെസ് ആൻസ് റെസ്ക്യു സെൻ്റർ ഫോർ വൈൽഡ് ലൈഫ് പ്രവർത്തകർ സ്ഥലത്തെത്തി മരക്കൊമ്പിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പുറത്തെടുത്തത്.
ഒന്നര മണിക്കൂർ നീണ്ട സാഹസിക ശ്രമത്തിനൊടുവിലാണ് പാമ്പിനെ മോചിപ്പിച്ചത്. മരത്തിൽ നിന്നും സഞ്ചിയിലാക്കി താഴത്തേക്ക് ഇറക്കി. ശേഷം മറ്റൊരു സഞ്ചിയിലേക്ക് മാറ്റി. മാർക്ക് പ്രവർത്തകരായ ഷാജി ബക്കളം, സന്ദീപ് ചക്കരക്കൽ എന്നിവരാണ് മരത്തിൽ കയറിയത്. റിയാസ് മാങ്ങാട്, വിജിലേഷ് കോടിയേരി, രഞ്ജിത്ത് നാരായണൻ, വിഷ്ണു പനങ്കാവ് എന്നിവർ താഴെ നിന്നും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഏകദേശം മൂന്ന് മീറ്റർ നീളമുള്ള പെരുമ്പാമ്പിനെ പിന്നീട് തളിപ്പറമ്പ് റെയ്ഞ്ച് ഓഫിസിലെ ഫോറസ്റ്റു ഉദ്യോഗസ്ഥർക്ക് കൈമാറി രക്ഷാപ്രവർത്തനത്തിനിടെയിൽ പെരുമ്പാമ്പിന് പരുക്കേറ്റിട്ടില്ല. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഇതിനെ ആവാസ വ്യവസ്ഥയിലേക്ക് വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.