കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര നാളെ മുതൽ.
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യ യാത്ര നാളെ മുതൽ. രാവിലെ എട്ടരക്ക് തിരുവനന്തപുരം തമ്പാനൂരിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യയാത്രയിൽ വനിതകൾക്ക് ഒപ്പം ബസിൽ മുഖ്യമന്ത്രിയും സഞ്ചരിക്കും. ബസുകളിൽ പ്രിയദർശിനി സ്റ്റിക്കർ ഒട്ടിക്കുന്നത് അടക്കമുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. സൗജന്യ യാത്ര ആണെങ്കിലും സീറോ ടിക്കറ്റ് നിർബന്ധമാണ്. ടിക്കറ്റ് എടുക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും കെഎസ്ആർടിസി നൽകി.ഓർഡിനറിയിൽ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിൻ്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. 65 മുതൽ 70 കോടി രൂപ മാസം വേണ്ടിവരുമെന്നാണ് കണക്ക്. 7 കോടി രൂപയാണ് കെഎസ്ആർടിസിയുടെ ഇപ്പോഴത്തെ പ്രതിദിന വരുമാനം.പുതിയ സൗജന്യയാത്രാ പദ്ധതി കെഎസ്ആർടിസിയുടെ സ്വന്തം പദ്ധതിയല്ലെന്നും യുഡിഎഫ് സർക്കാരിന്റെ കൃത്യമായ ക്ഷേമപ്രവർത്തനമാണെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ വ്യക്തമാക്കിയിരുന്നു.പദ്ധതി തട്ടിപ്പെന്നാണ് സിപിഎമ്മിന്റെ ആക്ഷേപം. സിപിഎം ജനപ്രതിനിധികൾ പരിപാടി ബഹിഷ്ക്കരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. സ്ത്രീ സൗജന്യ യാത്ര പദ്ധതിയിലെ സിപിഎം ബഹിഷ്കരണത്തെ ഗതാഗത മന്ത്രി പരിഹസിച്ചു. സിപിഎമ്മിൻ്റെ ബഹിഷ്കരണം ചരിത്രപരമായ വിഡ്ഡിത്തമാവരുത്. പദ്ധതി ബഹിഷ്കരിക്കരിക്കരുതെന്നും ബഹിഷ്കരിച്ചാൽ അവർക്ക് ബസ് മിസ് ആകുമെന്നും സി.പി ജോൺ വ്യക്തമാക്കി