
നീറ്റ് ഹരജികളിൽ വാദം കേൾക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി; ജൂലൈ 18നായിരിക്കും ഇനി ഹരജികളിൽ വാദം കേൾക്കുക
ന്യൂഡൽഹി : നീറ്റ് ഹരജികളിൽ വാദം കേൾക്കുന്നത് മാറ്റിവെച്ച് സുപ്രീംകോടതി. ജൂലൈ 18നായിരിക്കും ഇനി ഹരജികളിൽ വാദം കേൾക്കുക. കേന്ദ്രസർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എതിർകക്ഷികൾക്ക് മറുപടി സമർപ്പിക്കാനും സുപ്രീംകോടതി അനുവദിച്ചു.നീറ്റ് ഹരജികളിൽ തിങ്കളാഴ്ച പരിഗണിക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചത്. എന്നാൽ, വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കോടതിയിൽ ഹാജരാകാനാവില്ലെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. തുടർന്ന് കേസ് ജൂലൈ 18ലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് – യു.ജിയുടെ ചോദ്യപ്പേപ്പർ ചോർന്നിട്ടില്ലെന്നും ലോക്ക് പൊട്ടിയിട്ടില്ലെന്നും ആവർത്തിച്ച് നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) രംഗത്തെത്തി. ഒരു പരീക്ഷാ കേന്ദ്രത്തിലെ ആറ് പേർക്ക് മുഴുവൻ മാർക്കും ലഭിച്ചത്, സമയനഷ്ടം മൂലം ഗ്രേസ് മാർക്ക് നൽകിയതിനാലാണ്. എന്നാൽ ജൂൺ 23ന് നടത്തിയ പുനഃപരീക്ഷയിൽ ഇവർക്ക് മുഴുവൻ മാർക്കും നേടാനായില്ല. ഇതോടെ 720ൽ 720 മാർക്കും നേടിയവരുടെ എണ്ണം 67ൽനിന്ന് 61 ആയി കുറഞ്ഞെന്നും എൻ.ടി.എ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.