
നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ കേരളം വീണ്ടും ഒന്നാമതെത്തി
ന്യൂഡൽഹി : നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയിൽ കേരളം വീണ്ടും ഒന്നാമതെത്തി. കഴിഞ്ഞ വർഷങ്ങളിലും കേരളം തന്നെയായിരുന്നു ഈ സൂചികയിൽ ഒന്നാമത്. ഇത്തവണ ഉത്തരാഖണ്ഡും ഒന്നാംസ്ഥാനം പങ്കിടുന്നുണ്ട്. ബിഹാറാണ് ഏറ്റവും പിന്നിൽ. ജാർഖണ്ഡ്, നാഗാലാൻഡ് എന്നിവയാണ് പട്ടികയിൽ പിന്നിലുള്ള മറ്റ് സംസ്ഥാനങ്ങൾ.
സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. പതിനാറ് ലക്ഷ്യങ്ങളെ പ്രത്യേകം മുൻനിർത്തി ഇന്ത്യാ ഗവൺമെന്റ് നടത്തിയ ശ്രമങ്ങൾ വിജയിച്ചതായി നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യം പറഞ്ഞു. 2023-’24 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 പോയിന്റ് ആയി ഉയർന്നു. 2020-’21 കാലത്ത് 66 ആയിരുന്നു. കേന്ദ്രഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു- കശ്മീർ, പുതുച്ചേരി, അന്തമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
കേരളത്തിനും ഉത്തരാഖണ്ഡിനും തൊട്ടു പിന്നാലെ വരുന്നത് തമിഴ്നാടാണ്. അടുത്തതായി ഗോവ വരുന്നു. മറ്റൊരു ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടക എട്ടാം സ്ഥാനത്താണ്. 28 സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇരുപതാം സ്ഥാനത്താണ് ഉത്തർപ്രദേശ് വരുന്നത്. ഛത്തീസ്ഗഢ് ഇരുപത്തൊന്നാം സ്ഥാനത്തും ഒഡിഷ ഇരുപത്തിരണ്ടാം സ്ഥാനത്തും വരുന്നു.