മികച്ച ഭൂരിപക്ഷത്തോടെ കന്നിയങ്കത്തിൽ ജയിച്ചു; വയനാടുകാർക്ക് പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി
വയനാട് : വയനാടുകാർക്ക് പ്രിയങ്കരിയായി പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കന്നിയങ്കത്തിന് ഇറങ്ങിയ പ്രിയങ്കയെ വയനാട്ടുകാർ ഒട്ടും നിരാശപ്പെടുത്തിയില്ല. മികച്ച ഭൂരിപക്ഷത്തോടെ പ്രിയങ്ക കന്നിയങ്കത്തിൽ ജയിച്ചു. തുടക്കം ലീഡിൽ പ്രിയങ്കയുടെ കുതിപ്പായിരുന്നു. വോട്ടെണ്ണൽ കഴിയുന്നതുവരെ പ്രിയങ്ക ലീഡ് നിലനിർത്തി. ഒടുവിൽ ഭൂരിപക്ഷം 4 ലക്ഷം കടത്തി. രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് നിലനിർത്താനാവുമോയെന്ന യുഡിഎഫിന്റെ ആശങ്കകളെയെല്ലാം മറികടന്ന് സ്വന്തം മകളായി വയനാട്ടിലെ വോട്ടർമാർ പ്രിയങ്കയെ നെഞ്ചിലേറ്റി. 2019 ൽ രാഹുൽ ഗാന്ധി ആദ്യമായി വയനാട്ടിൽ മത്സരിക്കാനെത്തിയപ്പോൾ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷമാണ് രാഹുലിന് ലഭിച്ചത്. 2024 ൽ രാഹുൽ വീണ്ടും എത്തിയപ്പോഴും 364,422 ന്റെ ഭൂരിപക്ഷം വയനാട്ടുകാർ രാഹുലിന് നൽകി ഒപ്പംനിന്നു. ഇപ്പോൾ രാഹുലിന് പകരക്കാരിയായി പ്രിയങ്ക എത്തിയപ്പോഴും വയനാട്ടുകാർ എന്നും യുഡിഎഫിനൊപ്പമെന്നാണ് പ്രിയങ്കയുടെ വൻഭൂരിപക്ഷം കാണിക്കുന്നത്. വയനാട് ഞാൻ എന്റെ സഹോദരിയെ ഏൽപ്പിക്കുന്നുവെന്ന രാഹുലിന്റെ വാക്കുകൾ വയനാട്ടുകാർ നെഞ്ചിലേറ്റിയ കാഴ്ചയാണ് വോട്ടെണ്ണൽ ദിനത്തിൽ കാണാനായത്.
വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന പ്രഖ്യാപനം വന്നപ്പോൾ മുതൽ ജനങ്ങൾ ആവേശത്തിലായിരുന്നു. ടെലിവിഷനുകളിലും പത്രങ്ങളിലും മാത്രം കണ്ടിരുന്ന പ്രിയങ്ക തങ്ങളുടെ ജനപ്രതിനിധിയായി മാറുന്നത് അവർക്ക് സ്വപ്നം പോലെയായിരുന്നു. വയനാട്ടിൽ പ്രിയങ്കയുടെ റോഡ് ഷോയിലെ ജനപങ്കാളിത്തം അവർക്ക് ജനഹൃദയങ്ങളിലെ സ്നേഹം എത്രത്തോളമാണെന്നതിന്റെ തെളിവായിരുന്നു. പ്രിയങ്ക ജയിച്ചാല്‍ വയനാടിന് രണ്ട് എംപിമാരുണ്ടാകുമെ ന്നുള്ള രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം വന്നതോടെ ജയത്തിൽ കുറഞ്ഞതൊന്നും പ്രിയങ്കയ്ക്ക് വയനാട് സമ്മാനിക്കില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതായിരുന്നു. രാഹുൽ ഗാന്ധി റായ് ബറേലിയിൽ മത്സരിക്കുന്ന കാര്യം മറച്ചുവച്ച് വയനാടിനെ കബളിപ്പിച്ചുവെന്നും രാഹുലിനെ പോലെ വിജയശേഷം പ്രിയങ്ക ഗാന്ധിയും വയനാട്ടിൽ അതിഥിയായി മാത്രം എത്തുമെന്ന് എതിരാളികൾ പ്രചാരണം നടത്തിയിട്ടും വോട്ടർമാരുടെ മനസ് മാറ്റാനായില്ല. വോട്ടിങ് ദിനത്തിൽ പോളിങ് ശതമാനം കുറഞ്ഞത് ചെറിയൊരു ആശങ്കയ്ക്ക് ഇടയാക്കിയെങ്കിലും, മണ്ഡലത്തിൽ കോൺഗ്രസിന്റെ വോട്ടുകൾ ചോർന്നിട്ടില്ലെന്നത് പ്രിയങ്കയുടെ ഭൂരിപക്ഷത്തിൽനിന്നും വ്യക്തമാണ്. പ്രിയങ്കയുടെ ഭൂരിപക്ഷം കൂടിയതിനുപിന്നിൽ എൽഡിഎഫ്, ബിജെപി വോട്ട് ചോർച്ചയാണ്. വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി സത്യന് മൊകേരിക്ക് രണ്ടുലക്ഷത്തോളം വോട്ടുകളാണ് നേടാനായത്. ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് നേടിയത് ഒരുലക്ഷത്തിലധികം വോട്ടുകളാണ്.